അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. നിയമസഹായം തേടി മധുവിന്റെ കുടുംബം അടുത്താഴ്ച മുഖ്യമന്ത്രിയെ കാണും. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കുന്നു.
അപ്പീൽ പോകാതിരിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നു. ഭയത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത്. മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുത്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് സരസു വ്യക്തമാക്കി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചിരുന്നു.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. കേസിൽ 16 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെയും സർക്കാരിന്റെയും അപ്പീലിലാണ് 12 പേർക്ക് ജീവപര്യന്തംവിധിച്ചത്. ഒന്ന്, നാല്, 11 പ്രതികളെവെറുതെ വിട്ടിരുന്നു.


