തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാതായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ഇത് സംബന്ധിച്ച് പൊലീസ് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. 2026 മെയ് 15നാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്റലിജൻസ് എഡിജിപി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അടുത്ത കാലത്ത് നടത്തിയ അന്വേഷണങ്ങളിൽ ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കാര്യത്തിൽ വലിയ സുരക്ഷാ ആശങ്കകളും ഉത്തരവാദിത്തമില്ലായ്മയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്തർ വഴിപാടായി നൽകിയ ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.
അറ്റകുറ്റപ്പണിക്കായി മാറ്റിയ തട്ടുകളുള്ള സ്വർണവിളക്ക് ക്ഷേത്രത്തിൽ ഇപ്പോൾ ഇല്ലായെന്നും തിരികെ എത്തിയിട്ടില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പകരം യാതൊരു ഔദ്യോഗിക രേഖകളുമില്ലാതെ ഒരു വെള്ളി വിളക്ക് അവിടെ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ, ശ്രീകോവിലിനുള്ളിൽ പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന ‘വൈര നാമ’ എന്ന ആഭരണം അറ്റകുറ്റപ്പണിയുടെ പേരിൽ മാറ്റിയിട്ട് കഴിഞ്ഞ ആറുമാസമായി തിരികെ വെച്ചിട്ടില്ല.
ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ക്ഷേത്രത്തിലെ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം മറികടക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവർ പരിശോധനകളില്ലാതെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.


