ദളിത് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് കോടതിയാണ് പ്രശോഭ് സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്ത് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന് ദളിത് യുവതിയുടെ പരാതിയിലാണ് പ്രശോഭ് മുൻകൂർ ജാമ്യം തേടിയത്. അതിജീവിത ഇന്നലെ നേരിട്ട് കോടതിയിലെത്തി ദുരനുഭവം വിസ്തരിച്ചിരുന്നു. ലൈംഗിക പീഡന പരാതി ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്.
പാലക്കാടൻ നഗരസഭയിലെ കുന്നത്തൂർമേട് നോർത്ത് വാർഡിലെ കൗൺസിലറാണ് പ്രശോഭ്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്ന് യുവതി. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു.


