തമിഴ്നാട് രാഷ്ട്രീയത്തിലെ വിസിൽ ബ്ളോവറാണ് തമിഴക വെട്രി കഴകമെന്ന് അധ്യക്ഷൻ വിജയ്. വിസിൽ ഊതുന്ന ശബ്ദത്തിൽ ക്ഷുദ്രശക്തികളും അഴിമതിക്കാരും നാട് വിട്ട് ഓടണം. അപ്പേഴേയ്ക്കും ടിവികെ അധികാരത്തിലെത്തിയിട്ടുണ്ടാകുമെന്നും വിജയ് പറഞ്ഞു. മൂന്നാം വർഷത്തിലേയ്ക്ക് കടക്കുന്ന ടിവികെയുടെ സ്ഥാപക ദിനാചരണത്തിൽ പങ്കെടുക്കുകയായിരുന്നു വിജയ്.
രൂക്ഷമായ വിമർശനത്തിനൊപ്പം മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പേരെടുത്ത് പരിഹസിയ്ക്കുന്നുമുണ്ട് വിജയ് ഇത്തവണ. ഡിഎംകെ പ്രവർത്തകരും മന്ത്രിമാരും ചെയ്യുന്ന കാര്യങ്ങൾ കാരണം ഉറക്കം പോയെന്ന് ഒരിയ്ക്കൽ മുഖ്യമന്ത്രി പറഞ്ഞു. എം കെ സ്റ്റാലിൻ നന്നായി ഉറങ്ങുന്ന സമയത്ത് പോയി ചോദിക്കണം ആർക്ക് വോട്ട് ചെയ്യണമെന്ന്. തീർച്ചയായും ഉറക്കത്തിൽ വിസിൽ ചിഹ്നത്തിനെന്ന് പറയും. ഉറക്കത്തിൽ സത്യം മാത്രമേ എല്ലാവരും പറയു. അതാണ് ടിവികെയുടെ വിജയമെന്നും വിജയ് പറഞ്ഞു.
തിരുവള്ളുവർ ഇപ്പോഴുണ്ടെങ്കിൽ അനീതി, അക്രമം, അരാജകത്വം എന്നിവയെല്ലാം ഡിഎംകെയുടെ മുഖമുദ്രയെന്ന് എഴുതുമെന്ന് വിജയ് കുറ്റപ്പെടുത്തി. നിരവധി മുന്നണികൾ തമിഴ്നാട്ടിലുണ്ട്. ഡിഎംകെയുടെ മുന്നണി, ബിജെപിയുടെ മുന്നണി അങ്ങനെ കുറേപേർ. എല്ലാവരെയും എതിർക്കാൻ ഇന്ന് ടിവികെയ്ക്ക് മാത്രമേ കഴിയൂവെന്ന് വിജയ് പറഞ്ഞു.


