കൊല്ലം: കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളിൽ പാർട്ടിക്കുള്ളിലും അമർഷം പുകഞ്ഞതോടെയാണ് മന്ത്രിയുടെ തടിയൂരൽ.
സ്വന്തം ജില്ലയില്‍ ഒരു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് അറിഞ്ഞിട്ടും മന്ത്രി ചിഞ്ചുറാണി തൃപ്പൂണിത്തുറയില്‍ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സൂംബാ ഡാന്‍സ് കളിക്കുകയായിരുന്നു. ഇതേ വേദിയില്‍ മിഥുന്റെ മരണത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി അധ്യാപകരെ കുറ്റപ്പെടുത്താൻ ആവില്ലെന്നും പ്രസംഗിച്ചു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രി മിഥുന്റെ കുടുംബത്തെ കാണാനെത്തി. മന്ത്രിയുടെ വാക്കുകള്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. ഇതു തണുപ്പിക്കാന്‍ കൂടിയാണ് ഇന്ന് തന്നെ മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്.