രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് പ്രചോദനമാണെന്ന് വിസിറ്റേഴ്സ് പുസ്തകത്തിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർഎസ്എസ് സേവനത്തിന്റെ ആൽമരമായി മാറി. സേവനം ചെയ്യുക എന്നത് ആർഎസ്എസിന്റെ അവിഭാജ്യ ഘടകമാണ്. മഹാ കുംഭമേളയിൽ എത്തിയ ആളുകളെ ആർഎസ്എസ് സഹായിച്ചു. കോവിഡ് കാലത്തും ഇപ്പോഴിതാ മ്യാന്മറിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായും സഹായങ്ങൾ എത്തിക്കുന്നു. ഇന്ത്യയുടെ വലിയ ശക്തി തന്നെ യുവത്വമാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ് പ്രവർത്തകർ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നുവെന്നും ആർഎസ്എസിന്റെ തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും അതിനെ ഉന്നതിയിൽ എത്തിക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കവെയായിരുന്നു പ്രതികരണം.
പ്രധാനമന്ത്രിയായതിനുശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമായിരുന്നു ആർഎസ്എസ് ആസ്ഥാനത്തിലേത്. ആർഎസ്എസ് ആൽമരം പോലെ ശക്തമാണെന്നും ഹെഡ്ഗേവാറും ഗോൾവാൾക്കറും ആർആസ്എസിന്റെ നെടുംതൂണെന്നും മോദി പറഞ്ഞു.
ആർഎസ്എസും ബിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. ബിജെപിയെയും ആർഎസ്എസിന്റെയും കുറിച്ച് അറിവില്ലാത്തവരാണ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് ചിലർ ഇതൊക്കെ ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ
നിരവധി ശുഭകരമായ ഉത്സവങ്ങൾ ആരംഭിക്കുകയാണ്.അതിനൊപ്പമാണ് ആർഎസ്എസിന്റെ ശതാബ്ദി വർഷമെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപിയും ആർഎസ്എസും തമ്മിലുള്ള ആഭ്യന്തര സംഘർഷങ്ങൾക്കിടെയാണ് മോദിയുടെ ആർഎസ്എസ് ആസ്ഥാന സന്ദർശനം. എന്നാൽ മോദിയുടെ സന്ദർശനം ചരിത്രപരവും പ്രധാനപ്പെട്ടതും അന്നെന്നാണ് ആർഎസ്എസ് അഭിപ്രായപ്പെടുന്നത്. രാവിലെ നാഗ്പുർ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് സ്വീകരിച്ചത്. ആർഎസ്എസ് ആസ്ഥാനത്തെത്തിയ മോദിയെ മേധാവി മോഹൻ ഭാഗവത്തും സ്വീകരിച്ചു. പ്രധാനമന്ത്രി ഡോ ബി ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയും സന്ദർശിച്ചു.