തിരുവനന്തപുരം : സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പിടിച്ചു കുലുക്കി മലയാള സാഹിത്യത്തിലെ കുലപതി എന്ന് വിശേഷിപ്പി ക്കാവുന്ന എം ടി വാസുദേവന്‍ നായര്‍ നടത്തിയിരിക്കുന്ന വിമര്‍ശനം. വാക്കുകള്‍ക്കപ്പുറo ക്ഷീണമാണ് ഇത് പിണറായി വിജയനും സര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.എം.ടി പറഞ്ഞതില്‍ പുതുമയില്ലെന്ന് വാദം നിരത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിവാദത്തില്‍ കക്ഷിചേരേണ്ട തീരുമാനമെടുക്കുകയായിരുന്നു. വിമര്‍ശനത്തില്‍ പിണറായി വിജയന് സംരക്ഷണ കവചം തീര്‍ത്ത് സി.പി.എം നേതാക്കള്‍.
എം.ടി പറഞ്ഞത് കേന്ദ്രത്തേക്കുറിച്ചെന്ന് ഇ.പി.ജയരാജന് ആവര്‍ത്തിച്ചപ്പോള്‍ പരാമര്‍ശത്തെ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാനും ലോകത്തെ പലകാര്യങ്ങള്‍ വച്ചാണ് എം.ടി പറഞ്ഞതെന്ന് കെ.എന്‍.ബാലഗോപാലും വാദിച്ചു. എന്നാല്‍ എംടി ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രതികരണം. അതേസമയം മുഖ്യമന്ത്രിക്കെതിരായ ഗുരുതര പരാമര്‍ശമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിക്കെതിരായ വിമര്‍ശനമെന്ന് രമേശ് ചെന്നിത്തലയും കേട്ടവര്‍ക്കെല്ലാം കാര്യം മനസിലായെന്ന് കെ.മുരളീധരനും പറഞ്ഞു.എം.ടി പറഞ്ഞതെല്ലാം ശരിയാണ്. അത് പക്ഷെ ഞങ്ങളെ ഉദേശിച്ചല്ല, കേന്ദ്രത്തേക്കുറിച്ചാണെന്നാണ് സി.പി.എമ്മിന്റെ ഇതുവരെയുള്ള നിലപാട്.
പറഞ്ഞത് എം.ടിയായതുകൊണ്ട് പതിവ് ശൈലിയില്‍ വിമര്‍ശിക്കുന്നില്ല. പകരം അദേഹത്തെ വിവാദത്തിലാക്കരുതെന്ന് പറഞ്ഞ് സംരക്ഷണം കവചമൊരുക്കുന്ന ശൈലിയില്‍ പരാമര്‍ശം നരേന്ദ്രമോദിക്കെതിരാക്കാന് ശ്രമിക്കുന്നു. മുഖ്യമന്ത്രിക്കെതിരല്ലെന്ന് എം.ടി തന്നെ പറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടും പതിവുപോലെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് കുറ്റപ്പെടുത്തിയുമാണ് മന്ത്രിമാരുടെ രക്ഷാപ്രവര്‍ത്തനം
എംടിക്ക് പിന്നാലേ കവി സച്ചിതാനന്ദനും എഴുത്തുകാരന് സക്കറിയയുമൊക്കെ അത് ഏറ്റ് പിടിക്കുകയും ചെയ്തിരിക്കുന്നു. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ ഭരണാധികാരികള്‍ കുഴിച്ചു മൂടിയെന്നും ആയിരുന്നു എംടി യുടെവാക്കുകള് .
സ്വാതന്ത്ര്യം ഭരണാധികാരികള്‍ എറിയുന്ന ഔദാര്യത്തുണ്ടുകളല്ലെന്നും തെറ്റു പറ്റിയാല്‍ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ലെന്നും എം.ടി വിമര്‍ശിച്ചു. ഇത് ശരിവച്ചുകൊണ്ട് എം ടിയെ പിന്തുണച്ചിരിക്കുകയാണ് ഇന്ന് സച്ചിതാനന്ദനും സക്കറിയയും.
എം ടിയുടെ വാക്കുകള്‍ മനപൂര്‍വ്വം ആയിരുന്നില്ലെന്നും ഞാന്‍ നാളെ ചിലത് പറയാന്‍ പോകുകയാണെന്ന് എംടി തന്നോടു പറഞ്ഞിരുന്നതായും എംടിയുടെ ശിഷ്യനും ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞത് ശരിവച്ചു എംടി എഴുതിയ കുറിപ്പും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചു.
സാംസ്കാരിക നായകര്‍ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിമര്ശകരാകുന്നില്ലെന്ന വിമര്‍ശനം കഴിഞ്ഞ കുറേ നാളുകളായി പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. സാഹിത്യകാരന്മാര് മനപൂര്‍വ്വമായ മൗനത്തിലുമായിരുന്നു. എന്നാല്‍ ആ ക്ഷീണം എം.ടി തന്നെ തീര്‍ത്തതോടെ ബാക്കി വരുന്ന സാഹിത്യ സാംസ്കാരിക നായകര്‍ക്കും അതിന്റെ വാലുപിടിച്ചു സംസാരിക്കേണ്ട ഗതികേടാണ്. അതിനാലാണ് ഈ വിവാദത്തില്‍ കക്ഷി ചേരേണ്ടതില്ലെന്ന് സിപിഎം തീരുമാനിക്കാന്‍ കാരണം. വിവാദം കൊഴുത്താല് പക്ഷങ്ങള്‍ എംടിയുടെ ഭാഗത്താകും എന്ന ഭയം സിപിമ്മിനുണ്ട്. പാര്‍ട്ടിയെ ഉപദേശിക്കുന്നവര്‍ക്കും അതിന്റെ ആപത്ത് അറിയാം. പ്രതിരോധം ക്യാപ്സൂളില് ഒതുങ്ങില്ല കിട്ടിയതുംവാങ്ങി മിണ്ടാതിരിക്കാമെന്ന് സിപിഎം തീരുമാനിച്ചത്.മുഖ്യമന്ത്രിയുടെ ശൈലിതന്നെ വിമര്‍ശിക്കപ്പെടുന്നത് പിണറായിയെ സമ്മര്‍ദ്ധത്തിലാക്കുന്നുണ്ട്.
ഇ എം എസിനെ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി ഉള്‍പ്പെടെയുള്ള ഈ കാലഘട്ടത്തിലെ ഭരണാധികാരികളെ അദ്ദേഹം വിമര്‍ശിച്ചത്.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിശാലമായ മനസ് ഭരണാധികാരികള്ക്കില്ലെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ പിണറായി വിജയന് എന്ന നേതാവിനുണ്ടാക്കിയിരിക്കുന്ന അവമതിപ്പ് പാര്‍ട്ടിക്ക് കുറച്ചൊന്നുമല്ല ക്ഷീണം ചെയ്തിരിക്കുന്നത് എന്നത് പച്ചയായ സത്യമാണ്.
എംടിയുടെ പ്രസംഗം
ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു.
രാഷ്ട്രീയപ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള് കുഴിവെട്ടി മൂടി.
ഐതിഹാസിക വിപ്ലവത്തിലൂടെ സാഡിസ്റ്റ് ഭരണത്തെ നീക്കിയ റഷ്യയിലും പഴയ സേവന സിദ്ധാന്തം വിസ്മരിക്കപ്പെട്ടു. അവിടെ ശിഥിലീകരണം സംഭവിക്കാന്‍ പോകുന്നു എന്ന് ഫ്രോയ്ഡിന്റെ ശിഷ്യനും മനഃശാസ്ത്രജ്ഞനും മാര്‍ക്സിയന്‍ തത്ത്വചിന്തകനുമായിരുന്ന വില്‍ഹെം റീഹ് 1944ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്പിക്കുന്നതിനു പകരം ജാഗ്രതയോടെ ചെയ്യേണ്ടതെന്ന് റീഹ് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. വ്യവസായം സംസ്കാരം ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജ്മെന്റുകളെ ഏല്‍പ്പിക്കുമ്പോള്‍ അപചയത്തിന്റെ തുടക്കം കുറിക്കുമെന്ന് അദ്ദേഹം അപായ സൂചന നല്കി.വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു.
ഈ ആള്‍ക്കൂട്ടങ്ങളെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. പടയാളികളുമാക്കാം. ആള്‍ക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആര്‍ജ്ജിക്കുകയും വേണം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. ആള്‍ക്കൂട്ടം സമൂഹമായി മാറണമെന്നും എങ്കിലേ റഷ്യയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും റീഹിനേക്കാള്‍ മുന്‍പ് രണ്ടു പേര് റഷ്യയില്‍ പ്രഖ്യാപിച്ചു എഴുത്തുകാരായ ഗോര്‍ക്കിയും ചെഖോവും.
തിന്മകളുടെ മുഴുവന്‍ ഉത്തരവാദിത്തവും സാറിസ്റ്റ് വാഴ്ചയുടെ മേല്‍ കെട്ടിവച്ച് പൊള്ളയായ പ്രശംസകള്‍ നല്‍കിയും നേട്ടങ്ങളെ പെരുപ്പിച്ച് കാണിച്ചും ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് അവര്‍ എതിരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ഉള്ളിലേന്തുന്ന ഒരു റഷ്യന്‍ സമൂഹമാണ് അവര്‍ സ്വപ്നം കണ്ടത്. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്റെ ലക്ഷ്യമെന്ന് മാര്‍ക്സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.
സമൂഹമായി റഷ്യന്‍ ജനങ്ങള്‍ മാറണമെങ്കിലോ? ചെഖോവിന്റെ വാക്കുകള്‍ ഗോര്‍ക്കി ഉദ്ധരിക്കുന്നു. റഷ്യക്കാരന് ഒരു വിചിത്ര ജീവിയാണ്. അവന് ഒരീച്ചപോലെയാണ്. ഒന്നും അധികം പിടിച്ചു നിര്‍ത്താന്‍ അവനാവില്ല. ഒരാള്‍ക്ക് ഒരു നല്ല ജീവിതം വേണമെങ്കില്‍ അധ്വാനിക്കണം. സ്നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള അധ്വാനം.
അത് നമുക്ക് ചെയ്യാനറിയില്ല. വാസ്തുശില്പി രണ്ടോ മൂന്നോ നല്ല വീടുകള്‍ പണിതു കഴിഞ്ഞാല്‍ ശേഷിച്ച ജീവിതകാലം തീയേറ്റര്‍ പരിസരത്തു ചുറ്റിത്തിരിഞ്ഞു കഴിക്കുന്നു. ഡോക്ടര്‍ പ്രാക്ടീസ് ഉറപ്പിച്ചു കഴിഞ്ഞാല്‍ സയന്‍സുമായി ബന്ധം വിടര്‍ത്തുന്നു. സ്വന്തം ജോലിയുടെ പ്രാധാന്യത്തെപ്പറ്റി ബോധമുള്ള ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനെയും ഞാന്‍ കണ്ടിട്ടില്ല. ഒരു വിജയകരമായ ഡിഫെന്‍സ് നടത്തി പ്രശസ്തനായി കഴിഞ്ഞാല്‍ പിന്നെ സത്യത്തെ ഡിഫെന്‍ഡ് ചെയ്യാനുള്ള മനഃസ്ഥിതിയില്ല അഭിഭാഷകന്.
1957-ല്‍ ബാലറ്റ് പെട്ടിയിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. അതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാകുന്നത്.
അധികാര വികേന്ദ്രീകരണത്തിലൂടെ സമൂഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോഴും അദ്ദേഹത്തിന് കേരളത്തെപ്പറ്റി, മലയാളിയുടെ മാതൃഭൂമിയെപ്പറ്റി സമഗ്രമായ ഉത്കണ്ഠയുണ്ടായിരുന്നു. ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു. സമൂഹത്തിന്റ പണിത്തരവും പണിയായുധവും ഭാഷയാണെന്നു വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം മലയാളത്തിന്റെ തനിമയും ചാരുതയും ലാളിത്യവും നിലനിര്‍ത്തണമെന്ന് ശഠിച്ചുകൊണ്ടിരുന്നത്.
സാഹിത്യ സമീപനങ്ങളില്‍ തങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ചിലര്‍ പരിഹസിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല സാഹിത്യ സിദ്ധാന്തങ്ങളോട് ഒരിക്കലും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പക്ഷെ തെറ്റുപറ്റി എന്ന് തോന്നിയാല്‍ അത് സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല. അഹംബോധത്തെ കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കുക എന്ന ലക്ഷ്യമാണ് ഞാനിവിടെ കാണുന്നത്.
എതിരഭിപ്രായക്കാരെ നേരിടാന്‍ പറ്റിയ വാദമുഖങ്ങള്‍ തിരയുന്നതിനിടക്ക്, സ്വന്തം വീക്ഷണം രൂപപ്പെടുത്താനുള്ള തുടക്കമിടാന്‍ കഴിഞ്ഞു എന്ന് ഇഎംഎസ് പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. രൂപപ്പെടുത്തി എന്നല്ല പറയുന്നത്, രൂപപ്പെടുത്താനുള്ള തുടക്കമിടുന്നു എന്നാണ്. ഇഎം എസിന് ഒരിക്കലും അന്വേഷണം അവസാനിക്കുന്നില്ല.
സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും വികാസത്തെയും പറ്റി എന്നോ രൂപം കൊണ്ട ചില പ്രമാണങ്ങളില്‍ത്തന്നെ മുറുകെ പിടിക്കുന്നവരെ കാലം പിന്തള്ളുന്നു. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കല്പങ്ങള് നിരന്തരമായ വിശകലനത്തിനും തിരുത്തലിനും വിധേയമാക്കേണ്ടി വരുന്നു.
എന്റെ പരിമിതമായ കാഴ്ചപ്പാടില്‍, നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ.
കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്,എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം.
അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇഎംഎസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.