തൃശൂർ: കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി . മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ കോടതി ഉത്തരവിട്ടു. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. വോട്ടെണ്ണലിൽ അപാകതകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം ആദ്യ വോട്ടെണ്ണലിൽ വോട്ട് നില: എസ്. ശ്രീക്കുട്ടൻ – 896, കെ.എസ്. അനിരുദ്ധ് – 895, നോട്ട – 19, അസാധു – 23.
റീ കൗണ്ടിങ്ങിൽ വോട്ടു നില: കെ.എസ്. അനിരുദ്ധ് – 899, എസ്. ശ്രീക്കുട്ടൻ – 889, നോട്ട – 18, അസാധു – 27.
വോട്ടെണ്ണിത്തീർന്നപ്പോൾ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയായ കെഎസ്യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്.അനിരുദ്ധന് 895 വോട്ടുമായിരുന്നു. 41 വർഷത്തിനിടെ ആദ്യമായി കിട്ടിയ ചെയർമാൻ സ്ഥാനത്തിന്റെ ആഹ്ലാദത്തിലായി കെഎസ്യു. എന്നാൽ, എസ്എഫ്ഐയുടെ ആവശ്യപ്രകാരം 5.30നു റീകൗണ്ടിങ് തുടങ്ങി. 2 തവണയായി ഒന്നര മണിക്കൂർ കറന്റ് ‘പോയ’തോടെ റീകൗണ്ടിങ് നിർത്തി. രാത്രി 9.30നു പുനരാരംഭിക്കുമ്പോഴേക്കും ബാലറ്റുകളുടെ എണ്ണം കൂടിയതായി തർക്കമുയർന്നു. പൊലീസ് കാവലിൽ പകൽ എണ്ണിയാൽ മതിയെന്നു കെഎസ്യു ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ ശക്തമായി എതിർത്തു.