കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക. ഇന്ന് വൈകീട്ട് നാലു മണിക്കാണ് മുഖ്യമന്ത്രി ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടുക.
കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ ഏഴ് സെന്റ് വീതമുള്ള സ്ഥലങ്ങളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാന്‍ കഴിയും വിധമുള്ള അടിത്തറയായിരിക്കും ഉണ്ടാകുക. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.
ടൗണ്‍ഷിപ്പില്‍ റോഡുകളും വീടുകളുമായിരിക്കും നിര്‍മിക്കുക. ചിലയിടങ്ങളില്‍ ചെരിവുള്ള പ്രദേശമായതിനാല്‍ ആദ്യം ഈ സ്ഥലങ്ങള്‍ നികത്തി നിര്‍മാണത്തിന് അനുയോജ്യമാക്കും. സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള റോഡുകളുടെ നിര്‍മാണം ആദ്യം തുടങ്ങും. റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് കെടിട്ടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷമായിരിക്കും.
എല്ലാ വീടുകളുടെയും നിര്‍മാണം ഒരുമിച്ച് ആരംഭിക്കാനാണ് നീക്കം. 400 തൊഴിലാളികളെയും 120 എന്ജിനീയര്മാരെയും നിയോഗിക്കുമെന്ന് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. മഴയില്ലാത്ത സമയങ്ങളില്‍ രണ്ട് ഷിഫ്റ്റായി ജോലി ചെയ്യും. 430 വീടുകള്‍ നിര്‍മിക്കണമെന്നാണ് ആദ്യം നിര്‍ദേശം കിട്ടിയത്. നിലവില്‍ 410 എന്നാണ് അറിയാന്‍ സാധിച്ചത്. ഗുണഭോക്താക്കള്‍ സമ്മത പത്രം നല്‍കുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ എത്ര വീടുകള്‍ വേണമെന്ന കാര്യം അന്തിമമാകൂ. വിദേശ രാജ്യങ്ങളില്‍ കാണുന്ന ക്ലസ്റ്റര്‍ രീതിയിലായിരിക്കും വീടുകള്‍ നിര്‍മിക്കുന്നത്. വീടുകള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലം ഒഴിച്ചിടും. വീടിന്റെ മുന്‍വശത്ത് 22 മീറ്റര്‍ സ്ഥലം വെറുതെയിടും. ഇവിടെ ചെടികള്‍ വളര്‍ത്തുകയോ മറ്റോ ചെയ്യാം. കമ്മ്യൂണിറ്റി ഹാള്‍, അങ്കണവാടി തുടങ്ങിയവയുടെ നിര്‍മാണവും ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ദുരന്തബാധിതര്‍ക്ക് ഡിസംബറില്‍ പുതിയ വീട്ടില്‍ താമസം തുടങ്ങാന്‍ സാധിക്കുന്ന തരത്തില്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.