തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ പത്ത് കോടിയിൽ അധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കൾ പിടികൂടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2500ൽ അധികം കേസുകളിലായി 2778 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓപ്പറേഷന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് എല്ലാ മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും നടൻ മോഹൻലാൽ പ്രചാരണത്തിന്റെ മുഖമാകുമെന്നും ചെന്നിത്തല പറഞ്ഞു.
‘ഓപ്പറേഷൻ തൂഫാൻ വളരെ വിജയകരമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. പത്ത് കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കളാണ് ഇതിനോടകം പിടികൂടിയിട്ടുള്ളത്. 2500ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതിൽ നിന്നെല്ലാമായി 2778 പേരെ അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കേരളത്തിന് പുറത്ത് നിന്നും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അത് തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്ന കാര്യത്തിൽ ചർച്ചകൾ നടന്നുകഴിഞ്ഞു’. ചെന്നിത്തല വ്യക്തമാക്കി.
‘ഓപ്പറേഷൻ വിജയകരമാക്കുന്നതിനായി കേന്ദ്ര ഏജൻസികൾ പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കും. പ്രവർത്തനങ്ങളിൽ ചെറിയ മാറ്റങ്ങളെല്ലാം കൊണ്ടുവരും. കൂടുതൽ ശാസ്ത്രീയമാക്കാനുള്ള ശ്രമങ്ങളുണ്ടാകും. ഡോഗ് സ്ക്വാഡിന്റെ സഹായം തേടുകയും ചെയ്യും’. മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ തൂഫാൻ വാരിയറായെന്നും കൂടുതൽ സിനിമാ പ്രവർത്തകർ വരുംദിവസങ്ങളിൽ ഇതിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഉപയോഗമുണ്ടെന്ന് തോന്നിയാൽ ഏത് കാരവനും സംഘം പരിശോധനയ്ക്ക് വിധേയമാക്കും. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബോട്ടുകളിലും പരിശോധന കർശനമാക്കും. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടിയുണ്ടാകും.’ ലഹരി കേസിലെ പ്രതികളാരും തന്റെ സ്റ്റാഫിലില്ലെന്നും തൂഫാനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിലെ ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും റിപ്പോർട്ട് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.


