ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിൻമാറി. ഇന്ത്യയിലെ പ്രസിദ്ധീകരണ ചുമതലയിൽ നിന്നാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിൻമാറിയത്. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്നാണ് പിൻമാറ്റം.
പുസ്തകത്തിന്റെ ചില ഭാഗങ്ങളിൽ തിരുത്തലുകളും ഒഴിവാക്കലുകളും വരുത്തണമെന്ന് പെൻഗ്വിൻ ഇന്ത്യ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ വരുത്താൻ സോണിയ തയ്യാറാകാതിരുന്നതാണ് പെൻഗ്വിൻ പ്രസാധനത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് വിവരം.
പെൻഗ്വിൻ പിന്മാറിയതോടെ മറ്റ് പ്രമുഖ പ്രസാധകർ പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കാൻ രംഗത്തെത്തിയിട്ടുണ്ട്. പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാർ പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് അന്തിമഘട്ടത്തിലെത്തിച്ചതായാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസാധകരായ അൽഫ്രഡ് എ ക്നോഫ് ആണ് നവംബർ 10ന് പുസ്തകം പുറത്തിറക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ ഒരു ലക്ഷം കോപ്പികൾ അച്ചടിക്കാനായിരുന്നു ക്നോഫിന്റെ തീരുമാനം.
സോണിയ ഗാന്ധി മുമ്പ് മറ്റു പല പുസ്തകങ്ങളും എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും, അവരുടെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ വിവരങ്ങളും ഓർമകളും പങ്കുവെക്കുന്ന ആത്മകഥയാണിതെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

