ബെംഗളൂരു ∙ പൊതുവേദിയിൽ ഇനി കരയില്ലെന്നു കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. അച്ഛനും ജനതാദൾ (എസ്) ദേശീയാധ്യക്ഷനുമായ എച്ച്.ഡി.ദേവെഗൗഡ കഴിഞ്ഞദിവസം പ്രസംഗത്തിനിടെ കരഞ്ഞതിനു പിന്നാലെ, കുമാരസ്വാമിയുടെ സഹോദരൻ മന്ത്രി രേവണ്ണയും മകനും സ്ഥാനാർഥിയുമായ പ്രജ്വലും വികാരാധീനരായിരുന്നു.

ഗൗഡ കുടുംബം നാടകക്കമ്പനിയാണെന്നും കരച്ചിലിന്റെ റെക്കോർഡ് അവർക്കാണെന്നും ബിജെപി ആക്ഷേപിച്ചതിനെ തുടർന്നാണു കുമാരസ്വാമിയുടെ പ്രതിജ്ഞ. മുഖ്യമന്ത്രി പലവേദികളിൽ കരഞ്ഞതും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുമായി ബന്ധമില്ലാത്ത ബിജെപിക്ക് ആത്മാർഥമായ വികാരപ്രകടനത്തിന്റെ അർഥം മനസ്സിലാകില്ലെന്നും ഇനി വേദനയുണ്ടായാലും ജനമധ്യത്തിൽ പ്രകടിപ്പിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു.
അതിനിടെ, ബിജെപി പറഞ്ഞതു ശരിയാണെന്ന പ്രസ്താവനയുമായി കോൺഗ്രസ് മുൻ എംഎൽഎ രംഗത്തുവന്നത് ദൾ– കോൺഗ്രസ് ബന്ധത്തിൽ അടുത്ത കല്ലുകടിയായി.


