കൊച്ചി: വിതുരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം ഷെഫീഖ് അൽ ഖ്വാസിമിയെ കൊച്ചിയിൽ എത്തിച്ച് തെളിവെടുത്തു. ഷെഫീഖ് ഒളിച്ചുതാമസിച്ച കാക്കനാട്ടെ വീട്ടിലും വൈറ്റില മൊബിലിറ്റി ഹബിന്റെ പേ ആൻഡ് പാർക്ക് ഭാഗത്തും ഇയാളെ എത്തിച്ച് തെളിവെടുത്തു.

വിതുരയിലും തൊളിക്കോടും തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രതിയെ കൊച്ചിയിൽ എത്തിച്ചത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോക്സോ കോടതിയാണ് മുൻ ഇമാം ഷഫീഖ് അൽ ഖ്വാസിമിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പീഡനം നടത്തിയ ശേഷം ഇന്നോവ കാർ വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ പേ ആൻഡ് പാർക്കിൽ സൂക്ഷിച്ച ശേഷമായിരുന്നു ഷെഫീഖ് ഒളിവിൽ പോയത്. പേ ആൻഡ് പാർക്കിലെത്തി തെളിവെടുത്ത ശേഷം ജീവനക്കാരിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.
കാക്കനാടുള്ള വില്ലയിലും തെളിവെടുപ്പിനായി പൊലീസ് എത്തി. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്നത്. വീട്ടുകാരുടെ മൊഴിയെടുത്ത ശേഷം പ്രതിയുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോയി. നാളെ ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.


