കൊച്ചി: നിയസഭാ കയ്യാങ്കളികേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസ്. വി ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസിൽ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.
ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 341, 323 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്നില്ല.


