മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം.
ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കളക്ടർ നൽകിയിരുന്ന വിശദീകരണം.
ഏപ്രിൽ 18 ന് ദുരന്തനിവാരണ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ.ബിജു അയച്ച നോട്ടീസിൻെറ തുടർച്ചയാണ് ഈ നടപടി. ചീഫ് സെക്രട്ടറി എ. ജയതിലക് നൽകിയ കർശനമായ ആവശ്യത്തെ തുടർന്നാണ് വയനാട് കളക്ടർക്ക് മുൻ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ബിജുവും എം.ജി രാജമാണിക്യവും നോട്ടീസ് അയച്ചിരുന്നത്. മേഘശ്രീയ്ക്ക് എതിരായ നടപടിനീക്കം പ്രതികാരം എന്നാണ് ആക്ഷേപം.


