കോഴിക്കോട്: സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് ശക്തമായി വിയോജിക്കുന്നു, നിലപാട് തിരുത്തണമെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. അഭിപ്രായം പറയാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്,എന്നാൽ സ്ത്രീകളെ വീട്ടിലിരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് അർഹതയില്ല. അവകാശലംഘനം ആര് പറഞ്ഞാലും തിരുത്തപ്പെടെണ്ടത്. സമസ്ത പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങളെന്നും ഷുക്കൂർ സ്വലാഹി വിമർശിച്ചു.
അതിൻ്റെ തുടർച്ചയാണ് പ്രസ്താവന. സമസ്തയിലെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കാന്തപുരത്തിൻ്റെ നീക്കം. കാന്തപുരം നിലപാട് തിരുത്തണം. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. പ്രസംഗത്തിലെ വാക്കുകൾ തിരുത്താൻ കാന്തപുരം ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ ചരിത്രപരമായ കാര്യങ്ങളിൽ ചില തിരുത്തലുകളുണ്ട്. എന്നാൽ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തി. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമർശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം.
ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താൽപര്യം തിരിച്ചറിയണം. അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ തൃശൂരിലെ വേദിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ല എന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ വിഷയത്തിൽ കാന്തപുരം കൂടുതൽ വിശദീകരണങ്ങൾ നൽകും എന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

