കൊല്ലം: പീഡനക്കേസില്‍ പ്രതിയായ മുന്‍ ഗവ. പ്ലീഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൈക്കോടതിയിലെ മുന്‍ സീനിയര്‍ ഗവ. പ്ലീഡറും പിറവം സ്വദേശിയുമായ പി.ജി. മനുവിനെ കൊല്ലത്തെ വാടകവീട്ടിലാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നിലവില്‍ ഏറെ വിവാദമായ ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത് പി.ജി. മനുവായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ കേസിന്റെ ഭാഗമായാണ് പി.ജി. മനു കൊല്ലത്തെത്തി വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ മനുവിനെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ അഭിഭാഷകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മനുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്ന ആരോപണത്തില്‍ മനുവും കുടുംബവും യുവതിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയിരുന്നു. മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭീഷണിപ്പെടുത്തി മനു യുവതിക്കെതിരേ അതിക്രമം കാട്ടിയെന്നാണ് പുറത്തുവന്ന വീഡിയോയില്‍ പറയുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് പരാതിയോ കേസോ രജിസ്റ്റര്‍ചെയ്തതായി വിവരങ്ങളില്ല. എല്ലാത്തിനും കാലുപിടിച്ച് മാപ്പ് ചോദിക്കുകയാണെന്ന് മനു പറയുന്നതും ഇയാളും കുടുംബവും കൈക്കൂപ്പി മാപ്പ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമല്ല.
നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പി.ജി. മനുവിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. നിയമസഹായം തേടിയെത്തിയ യുവതിയെ കേസിന്റെ വിവരശേഖരണത്തിനും വക്കാലത്ത് ഒപ്പീടിക്കുന്നതിനുമായി കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും പരാതിയിലുണ്ടായിരുന്നു.
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ സീനിയര്‍ ഗവ. പ്ലീഡറായ മനുവിനെ പുറത്താക്കിയിരുന്നു. കേസില്‍ മുന്‍കൂര്‍ജാമ്യം തേടി മനു ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഇത് തള്ളിപ്പോയി. ഇതിനുപിന്നാലെയാണ് മനു പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. കേസില്‍ അറസ്റ്റിലായ പ്രതി നിലവില്‍ ജാമ്യത്തിലായിരുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ച അഭിഭാഷകനാണ് പി.ജി. മനു. എന്‍ഐഎയുടെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്നു.