കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റ് നടപടികളിൽ വീഴ്ചയെന്നും ഹർജിയിൽ പറയുന്നു.
വിൽപ്പനയ്ക്ക് സൂക്ഷിച്ച മദ്യമല്ല എന്നും പ്രതി വ്യക്തമാക്കി. ഹർജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റന്‍. 14 ദിവസത്തേക്കാണ് ആന്റോയെ കോടതി റിമാൻഡ് ചെയ്തത്.
വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിൽ അബ്കാരി നിയമം അനുസരിച്ചാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടിൽ നിന്ന് വൻമദ്യശേഖരം പിടിച്ചെടുത്തത്. രാജ്യത്തൊരു വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുന്നത് മൂന്ന് ലിറ്റർ മദ്യമാണ്.
എന്നാൽ ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. അതിൽ 43 ലിറ്റർ വിദേശമദ്യമാണ്. 22ലിറ്റർ വൈനും ഉണ്ടായിരുന്നു. ആന്റോ അഗസ്റ്റിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജ മദ്യമാണെന്നും എക്സൈസ് പറയുന്നു. വില്പനയ്ക്കായാണ് വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നതെങ്കിൽ ഗുരുതര സ്വഭാവമുള്ള കുറ്റമാണിത്.

