ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദീപ്കെ ഇന്ത്യയിലേക്ക്. ആറാം തീയതിയാണ് അഭിജീത് ഡൽഹിയിൽ എത്തുക. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. സ്വീകരിക്കാനായി സിജെപി അംഗങ്ങൾ വിമാനത്താവളത്തിൽ എത്തണമെന്നും ദീപ്കെ അഭ്യർഥിച്ചു.
ഒരു ഇൻസ്റ്റഗ്രാം പേജും, കോക്രോച്ച് മീമും കൊണ്ട്, സോഷ്യൽ മീഡിയയിൽ അഞ്ച് ദിവസം കൊണ്ട് 20 മില്യണിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകനാണ് അഭിജീത് ദീപ്കെ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശിയാണ് അഭിജീത് ദീപ്കെ എന്ന മുപ്പതുകാരൻ. പൂനെയിൽ നിന്ന് ജേണലിസം പഠിച്ച ശേഷം, അമേരിക്കയിലെ പ്രശസ്തമായ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റാണ് അഭിജീത്. നിലവിൽ അമേരിക്കയിലിരുന്നാണ് അഭിജീത് ഇന്ത്യയിൽ ‘പാറ്റ വിപ്ലവം’ സൃഷ്ടിച്ചത്.2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ, ഡിജിറ്റൽ കാമ്പയിൻ ടീമിൽ സജീവമായി പ്രവർത്തിച്ചയാളാണ് അഭിജീത്. ഡൽഹി തെരഞ്ഞെടുപ്പിൽ എഎപിയുടെ മീം കാമ്പയിനുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് അഭിജീതിന്റെ ബുദ്ധിയായിരുന്നു. അതുകൊണ്ടുതന്നെ, സിജെപി എന്നത് ആം ആദ്മി പാർട്ടിക്ക് വേണ്ടി യുവാക്കളെ ആകർഷിക്കാൻ നിർമിച്ച ഒരു ‘രഹസ്യ രാഷ്ട്രീയ പ്രൊജക്ട്’ ആണെന്നും എഎപിയുടെ ബി ടീമെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാൽ തനിക്കിപ്പോൾ എഎപിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിജീതിന്റെ വാദം.


