ദില്ലി: ചാന്ദ്നി ചൗക്കിലെ ഹൊസ് ഖ്വാസിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. കേസിൽ ഒൻപത് പേരെ അറസ്റ്റു ചെയ്തു. പ്രദേശത്ത് വീണ്ടും സംഘർഷം ഉണ്ടാകാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹൊസ് ഖ്വാസിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ദില്ലി പൊലീസ് മേധാവിയെ കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് അവസരം നൽകില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. പാർക്കിംഗ് വിഷയത്തില്‍ രണ്ട് പേർ തുടങ്ങിയ തർക്കമാണ് വര്‍ഗീയ സംഘർഷത്തിലെത്തിയത്. രാത്രിയില്‍ ഒരു സംഘം വീടുകള്‍ക്കുനേരെ ആക്രമണമഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ആരാധനാലയത്തിന് നേരെയും ആക്രമണമുണ്ടായി.
ആരാധനാലയം ആക്രമിക്കപ്പെട്ടതോടെ വർഗീയ സംഘർഷത്തിനുള്ള സാധ്യത സംജാതമായി. എന്നാല്‍, പൊലീസ് ഇടപെടൽ ശക്തമാക്കി. വിഷയം പരിഹരിക്കാൻ മതനേതാക്കളും രംഗത്തെത്തി.