ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് തെക്കൻ തമിഴ്നാട്ടില്‍ വൻദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.
അതിതീവ്ര മഴയില്‍ റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍ മുങ്ങി.
വെള്ളം കുത്തിയൊഴുകി ട്രാക്കുകള്‍ തകര്‍ന്നതോടെ ട്രെയിൻ പിടിച്ചിടുകയായിരുന്നു. ഇതോടെയാണ് യാത്രക്കാര്‍ സ്റ്റേഷനില്‍ കുടുങ്ങിയത്.
തിരുച്ചെന്തൂരില്‍ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് 20 മണിക്കൂറോളമായി സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്നത്.
സ്റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം നിര്‍ത്തി വച്ചതു രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്നു ദേശീയ ദുരന്ത നിവാരണ സേന (എൻഡിആര്‍എഫ്) സ്റ്റേഷനിലെത്താൻ ശ്രമിക്കുകയാണെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
തെക്കൻ തമിഴ്നാട്ടില്‍ അതിതീവ്രമഴ തുടരുകയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നിവിടങ്ങളില്‍ വ്യാപകനാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ ജനജീവിതം സ്തംഭിച്ചു.
ചിലയിടങ്ങളില്‍ മഴയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും അണക്കെട്ടുകളില്‍ നിന്ന് അധികജലം തുറന്നു വിടുന്നത് തുടരുന്നത് പ്രളയസമാനമായ സാഹചര്യം സൃഷ്ടിക്കുകയാണ്.മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തിരുനെല്‍വേലി-തൂത്തുകൂടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം രാത്രിയോടെ പുന:സ്ഥാപിക്കാനാണ് ശ്രമം.
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ അടക്കം 23 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ട്രാക്ക് വെള്ളത്തില്‍ മുങ്ങിയതോടെ ശ്രീ വൈകുണ്ഠത്ത് കുടുങ്ങിയ ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ മന്ത്രിതല സംഘം ജില്ലകളില്‍ ക്യാംപ് ചെയത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.
കായല്‍പട്ടണത്ത് 24 മണിക്കൂറിനുള്ളില്‍ 95 സെന്റി മീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. പാപനാശം അണക്കെട്ടില്‍ നിന്നു വെള്ളം തുറന്നുവിട്ടതോടെ താമരപരണി നദി കുത്തിയൊഴുകി.അതോടെ തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു.
അതിനിടെ വിഷയം ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയെ നേരില്‍ കാണാൻ ഒരുങ്ങുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. സന്ദര്‍ശനത്തിനുള്ള സമയം ആവശ്യപ്പെട്ടു അദ്ദേഹം പ്രധാനമന്ത്രിക്കു കത്തു നല്കി.