സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ് തിരഞ്ഞടുക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം
തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിൻറെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല. സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടിയുടെ നയ സമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.
തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങൾ താഴെ തട്ടിലേക്ക് പാർട്ടി നേതൃത്വം നൽകിയിരുന്നെങ്കിലും അതിലും ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉൾപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിൽ എത്തിയതിന് കാരണം സംഘടനാ വീഴ്ചയാണ് എന്നതടക്കമുള്ള പൊതു വിലയിരുത്തലുകൾ നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏത് തരത്തിലുള്ള തെറ്റ് തിരുത്തലിലേക്കാണ് സിപിഎം നീങ്ങുക എന്നും പാർട്ടി പ്രഖ്യാപിക്കും.


