തിരുവനന്തപുരം∙ പിഎസ്സിക്കെതിരെ മാധ്യമങ്ങളിൽ വാർത്ത വരുന്നതിനെക്കുറിച്ചു കമ്മിഷന്റെ ഇന്റേണൽ വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് അന്വേഷണം നടത്താൻ പിഎസ്സിയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഗവർണറെയും മുഖ്യമന്ത്രിയെയും പിഎസ്സി ചെയർമാന്റെ നേതൃത്വത്തിൽ അംഗങ്ങൾ നേരിൽ കണ്ട് ഇത്തരം വാർത്തകളെക്കുറിച്ചു വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾ നൽകി കമ്മിഷനെയും ചെയർമാനെയും അപകീർത്തിപ്പെടുത്തുന്നതിനെ യോഗം അപലപിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്സി അംഗീകൃത നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്. എന്നാൽ കമ്മിഷനെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയും വിശ്വാസ്യതയ്ക്കു ഭംഗം വരുത്തുകയും ചെയ്യുന്നതിനായി ചില മാധ്യമങ്ങൾ വാർത്തകൾ നിർമിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി. കമ്മിഷനിലുളള വിശ്വാസ്യതയ്ക്ക് ഇത്തരം വാർത്തകൾ എങ്ങനെ മങ്ങലേൽപ്പിക്കുന്നുവെന്നും കമ്മിഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നതിനാണു ഗവർണറെയും മുഖ്യമന്ത്രിയെയും കാണുന്നത്.
ചില പത്ര,ദൃശ്യ മാധ്യമങ്ങളിൽ കമ്മിഷന്റെ പല ഫയലുകളിലെയും രഹസ്യ വിവരങ്ങളെക്കുറിച്ചും കമ്മിഷൻ തീർപ്പു കൽപ്പിക്കാനുളളതും സർക്കാരിനു പരിശോധിക്കുവാൻ സമർപ്പിക്കുന്നതുമായ ഔദ്യോഗിക രേഖകളെക്കുറിച്ചും തെറ്റായും അതിശയോക്തിപരമായും വാർത്തകൾ വരുന്നുണ്ട്. ഇവ എങ്ങനെയാണു മാധ്യമങ്ങളിൽ വരുന്നതെന്നതു സംബന്ധിച്ചാണു കമ്മിഷന്റെ ഇന്റേണൽ വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്.

