തൃശൂർ പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. മേനാലൂർ അന്നക്കാട് കോണത്തോളിയിൽ കൃഷ്ണപ്രിയ (24), മകൾ പൂജിത (ഒന്നര വയസ്സ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐഡികൾ പോലീസിന് ലഭിച്ചു.
ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
കാഞ്ഞാണിയിലെ ഫാർമസി ജീവനക്കാരിയായ യുവതി ഉച്ചയോടെയാണ് കുഞ്ഞിനെ ഭർത്താവിൻ്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതെന്ന് പറഞ്ഞ് കാഞ്ഞാണിയിലെ വീട്ടിൽ നിന്ന് പോയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.
പുലർച്ചെ കാൽനടയാത്രക്കാരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഒരു ബാഗിൽ നിന്ന് ഈ സ്ത്രീയുടെ ഐഡി കാർഡ് കണ്ടെത്തി.അന്തിക്കാട് എസ് ഐ പ്രവീണിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫയർഫോഴ്സ് എത്തിയാൽ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിക്കും.