ആലപ്പുഴ: ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷൻമാരെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാൻ.
ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മന്ത്രി പറഞ്ഞു.
കേക്കും മുന്തിരി വാറ്റിയ വൈനും കിട്ടിയപ്പോള്‍ ബിഷപ്പുമാര്‍ മണിപ്പൂരിനെ മറന്നെന്നും മന്ത്രി ആരോപിച്ചു. പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, സീറോ മലബാര്‍ സഭാ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉള്‍പ്പെടെ 60 പേരാണ് വിരുന്നില്‍ പങ്കെടുത്തത്.
വിരുന്നിനിടയിലൊന്നും മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതൊന്നും അവര്‍ക്കൊരു വിഷയമല്ലെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം, മുൻ മന്ത്രി ജി. സുധാകരന്റെ വീട് ഉള്‍പ്പെടുന്ന സിപിഎം ലോക്കല്‍ കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സുധാകരനെ ഒഴിവാക്കിയതായും ആരോപണമുണ്ട്. ആര്. മുരളീധരൻ സ്മാരക ഓഫീസാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തത്.