മൂവാറ്റുപുഴ: കൈക്കൂലി വാങ്ങിക്കുകയും ചോദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഇടുക്കി വിജിലൻസ് പോലീസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളെ വെറുതെ വിട്ടുകൊണ്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി.
ഒന്നാംപ്രതി കുമളി കാർഡമം സെറ്റിൽമെൻറ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ കൂട്ടിക്കൽ കൊക്കയാർ പാറക്കൽ വീട്ടിൽ അസൻ കനി റാവുത്തറുടെ മകൻ ജാഫർ ഖാനേയും അതേ ഓഫീസിലെ രണ്ടാം പ്രതി കോട്ടയം എരുമേലി സൗത്ത് വില്ലേജ് തളത്തി പറമ്പിൽ വീട്ടിൽ ഹസ്സൻ റാവുത്തറുടെ മകൻ ഡെപ്യൂട്ടി കളക്ടർ ഷാനവാസ് ഖാൻ എന്നിവരെയുമാണ് കുറ്റക്കാർ അല്ലെന്ന് കണ്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ. വി രാജു വെറുതെവിട്ടത്.
ഒന്നും രണ്ടും പ്രതികൾ കേസിലെ പരാതിക്കാരനായ പാലാ സ്വദേശി സെബാസ്റ്റ്യനിൽ നിന്നും ഏലം കൃഷി ചെയ്തുവന്ന കുത്തക പാട്ട ഭൂമി മക്കളുടെ പേരിലേക്ക് സ്ഥലംമാറ്റം നടത്തി കിട്ടുന്നതിന് ഏക്കറിന് 10000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും രണ്ടാം പ്രതി 25000 രൂപ 2013 ഏപ്രിൽ 30 ന് വാദിയോട് വാങ്ങിക്കുകയും ചെയ്തു എന്നായിരുന്നു കേസ്
വിജിലൻസ് പോലീസ് ട്രാപ്പ് നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . 25000 രൂപ രണ്ടാം പ്രതിയുടെ ഓഫീസിൽനിന്ന് വിജിലൻസ് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. കേസിൽ വാദിയെ കൂടാതെ 20 സാക്ഷികളെ വിസ്തരിച്ചു ഒന്നാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എൻ പി തങ്കച്ചനും രണ്ടാം പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് ഷാബു ശ്രീധരനും ഹാജരായി.