പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാല തീപിടുത്തം ഉണ്ടായ സംഭവത്തിൽ പോലീസിനെതിരെ പാറമേക്കാവ് ദേവസ്വം. യഥാർത്ഥ വസ്തുതകൾക്കും സംഭവങ്ങൾക്കും വിരുദ്ധമാണ് പോലീസ് എഫ്ഐആറെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു.തെക്കു പടിഞ്ഞാറൻ മുറിയിലെ പാള പ്ലേറ്റുകൾ, വടക്ക് പടിഞ്ഞാറൻ മുറിയിലെ വിളക്കുകളും കത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതിനൊന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഫൊറൻസിക് സംഘം വീണ്ടുമെത്തി പരിശോധിക്കുമെന്ന് പറഞ്ഞിട്ടും വന്നില്ല. വിളക്കിന്റെ തിരി എലി എടുത്തു കൊണ്ടുപോയി പ്ലേറ്റിന് മുകളിൽ ഇട്ട് തീപിടുത്തം ഉണ്ടായി എന്ന രീതിയിലാണ് മാധ്യമങ്ങൾ സംഭവത്തെ ചിത്രീകരിച്ചത്.
പൂര വിവാദവുമായി ഇതിന് ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലെ മനസ്സിലാകൂവെന്ന് പാറമേക്കാവ് ദേവസ്വം കൂട്ടിച്ചേർത്തു. പൂരം വിവാദവുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയമുണ്ട്. ഷോട്ട് സർക്യൂട്ടിന് ഒരു സാധ്യതയുമില്ല. തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു.


