കോഴിക്കോട്: മംഗലാപുരം വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പൊലീസ് സുരക്ഷ കർശനമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് പൊലീസ് നടത്തിയ വെടിവെപ്പില്‍ ജലീൽ, നൗഷീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകർ തീവണ്ടി തടഞ്ഞ് പ്രതിഷേധിച്ചു.
റെയിൽവേ ട്രാക്കും തീവണ്ടി എഞ്ചിനും പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിഷേധം ഒരു മണിക്കൂറോളം നീണ്ടു നിന്നു. പ്രതിഷേധത്തിനിടയിൽ റെയിൽവേ പോലിസും കെഎസ്യു പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. കോഴിക്കോട്ട് രാത്രി വൈകിയും പ്രതിഷേധവുമായി ജനം തെരുവിൽ ഇറങ്ങി. കോഴിക്കോട്ട് ബസ് സ്റ്റാന്റിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റില്‍ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും വ്യത്യസ്ത പ്രതിഷേധം നടത്തി. കോൺഗ്രസ് പ്രവർത്തകരും പിന്നാലെയെത്തി റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചു.