മേപ്പയൂര്‍: പൊലീസ് വിറ്റ ഇരുചക്രവാഹനം വര്‍ഷങ്ങള്‍ക്കുശേഷം പൊലീസ് തന്നെ പിടിച്ചെടുത്തതായി പരാതി. കീഴ്പയ്യൂരിലെ മുറിച്ചാണ്ടിയില്‍ മുനീറിനാണ് ഇപ്പോൾ അമളി പറ്റിയിരിക്കുന്നത്. 2013 ആഗസ്റ്റില്‍ വാഹനത്തിൻ്റെ ലേല പരസ്യം കണ്ടാണ് മുനീർ ബൈക്ക് വാങ്ങാൻ തീരുമാനിക്കുന്നത്.ബൈക്ക് വില്പന നടത്തുന്നതായി മെഡിക്കല്‍ കോളജ് പോലീസ് ആണ് പത്ര പരസ്യം നൽകുന്നത് തുടർന്നാണ് മുനീര്‍ സ്റ്റേഷനില്‍ എത്തുന്നതും ലേലത്തില്‍ പങ്കെടുക്കുന്നതും. കെ.എല്‍ 11-ജെ 4033 ഹീറോ ഹോണ്ട ബൈക്ക് ആണ് ലേലത്തിന് വെച്ചിരുന്നത്. തുടർന്ന് സ്റ്റേഷനില്‍നിന്ന് ലഭിച്ച രേഖകള്‍ ഹാജരാക്കി കൊയിലാണ്ടി ആര്.ടി.ഒ ഓഫിസില്‍നിന്ന് രജിസ്ട്രേഷന് മുനീറിൻ്റെ പേരില്‍ മാറ്റുകയായിരുന്നു.
എന്നാൽ എട്ടു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് കസബ പൊലീസ് മുനീറിൻ്റെ വീട്ടിലെത്തി കളവ് മുതലാണെന്നു കാണിച്ച് നോട്ടീസ് നല്കി മഹസര്‍ തയാറാക്കി ബൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്കാന് ഒരുങ്ങുകയാണ് മുനീര്‍. 2010ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തൊണ്ടിമുതലാണ് ഈ ബൈക്ക് എന്നാണ് ഇപ്പോൾ പോലീസിൻ്റെ വാദം.
എന്നാല്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍നിന്ന് ലേല മുതലായി മുനീര്‍ വിലകൊടുത്ത് വാങ്ങിയതായും അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊലീസിന് പറ്റിയ പിശക് കാരണം ഇപ്പോള്‍ നിരപരാധിയാണ് വലയുന്നത് എന്ന് മുനീർ പറഞ്ഞു.