ഡല്‍ഹി: പുകയാക്രമണത്തെച്ചൊല്ലി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് വീണ്ടും കൂട്ട സസ്പെന്ഷന്. ശശി തരൂരും അടൂര്‍ പ്രകാശും കെ.സുധാകരനുമടക്കം ലോക്സഭയിലെ 50 പ്രതിപക്ഷ എംപിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. ഇതോടെ പാര്‍ലമെന്റില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 142 ആയി.
അതേസമയം, അന്വേഷണം തുടരുന്നതിനിടെ പാര്‍ലമെന്റ് പുകയാക്രമണം പുനസൃഷ്ടിച്ചു. ആക്രമണ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ചോദ്യംചെയ്തു. എന്നാല്‍ അക്രമികള്‍ക്ക് സന്ദര്‍ശക പാസ് ലഭിക്കാന്‍ കത്തുനല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയെ ചോദ്യംചെയ്യുന്നതില്‍ ഇനിയും വ്യക്തതയില്ല.
സിആര്‍പിഎഫ് മേധാവിയുടെ മേല്‍ നോട്ടത്തിലാണ് പുകയാക്രമണം പുനസ്ഥാപിച്ചത്. സുരക്ഷ പരിശോധനകള്‍ മറികടന്ന് പ്രതികള്‍ അകത്തുകയറിയതു വരെയുള്ള സംഭവങ്ങളാണ് പുനസൃഷ്ടിച്ചത്. പാര്‍ലമെന്റില്‍ കടന്നുകയറിയ സാഗര്‍ ശര്‍മയുടെയും മനോരഞ്ജന്റെയും റോളില്‍ രണ്ട് സുരക്ഷാസുരക്ഷാ ഉദ്യോഗസ്ഥര്‍ പരീക്ഷണത്തിന്റെ ഭാഗമായി. എവിടെയൊക്കെ സുരക്ഷാവീഴ്ചയുണ്ടായി, പരിശോധന എവിടെയൊക്കെ നടന്നു, അകത്തുകയറിയവരെ പിന്നീട് നിരീക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇന്നലവരെ മൂന്ന് ഘട്ടമായിട്ടായിരുന്നു പാര്‍ലമെന്റിനകത്തെയും പുറത്തെയും പരിശോധന. സസ്പെന്‍ഷനിലായ എട്ട് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. പ്രതികളുടെ ഡിജിറ്റല്‍ പണമടപാടുകളില് വിപുലമായ അന്വേഷണം തുടങ്ങിയ ഏജന്‍സികള്‍ പണമിടപാട് ആപ്പുകളായ ഗൂഗിള്‍ പേ, പേ-ടിഎം, ഫോണ്‍ പേ എന്നിവയില്‍നിന്നെല്ലാം വിവരങ്ങള്‍ തേടി. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍പിഎഫ് ഡിജി അനില്‍ ദയാല്‍ സിങ് അധ്യക്ഷനായ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്. രാജ്യമാകെ കാടടച്ചുള്ള അന്വേഷണം നടക്കുമ്പോഴും അക്രമികള്‍ക്ക് സന്ദര്‍ശക പാസ് ലഭിക്കാന്‍ കത്തുനല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയെ ചോദ്യംചെയ്യുന്നതില്‍ ഒളിച്ചുകളി തുടരുകയാണ്.