എസ്എന്‍സി ലാവ്ലിന് കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.ജസ്റ്റീസുമാരായ സൂര്യകാന്ത് , കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചില്‍ 112 ആം കേസായിട്ടാണ് ലാവ്ലിന് വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. 33ാമത് തവണയാണ് സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞാഴ്ച സമാനമായി രണ്ടു ദിവസം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017– ൽ ഹൈക്കോടതി ശരിവച്ചിരുന്നു. 2018 മുതല്‍ ഇത് 33ാം തവണയാണ് അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുമായുള്ള കരാര്‍ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം.