ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വീസസ് ബില്‍ (ഗവണ്മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍, 2023)പാര്‍ലമെന്റില്‍ പാസായി. ഇന്ന് രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 131 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 102 പേര് ബില്ലിനെ എതിര്‍ത്തു.
ബില്‍ ഒരു തരത്തിലും സുപ്രീം കോടതി വിധി ലംഘിക്കുന്നില്ലെന്ന് രാജ്യസഭയില്‍ വിവാദ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യതലസ്ഥാനത്ത് കാര്യക്ഷമവും അഴിമതിരഹിതവുമായ ഭരണമാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. നിലവിലുള്ള സംസ്ഥാനസർക്കാരിന്റെ അധികാരങ്ങളില്‍ മാറ്റം വരുത്തുന്ന വ്യവസ്ഥകളൊന്നും ബില്ലില്‍ ഇല്ലെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ഡല്ഹിസര്ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കുള്ള അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഡല്‍ഹി സര്‍വീസസ് ബില്‍. ബില്ലിനെതിരെ ഡല്‍ഹി സര്‍ക്കാരും പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.
അതേസമയം പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തു. ബിൽ തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് അംഗം മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഇത് രാഷ്ട്രീയ വഞ്ചനയാണെന്നും ഭരണഘടനപരമായ തെറ്റ് ആണെന്നും ആം ആദ്മി എംപി രാഘവ് ചദ്ദ പറഞ്ഞു. ഇത് ഭരണപരമായ തകർച്ച സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.