ബംഗുളൂരു എഫ്.സി.ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായി.മുംബൈ ഫുട്ബാൾ അറീനയിൽ നടന്ന ഐ.എസ്.എൽ. കലാശപ്പോരിൽ രാഹുൽ ബേക്കേ നേടിയ ഗോളിലായിരുന്നു എഫ്.സി.ഗോവക്ക് മേൽ ബംഗുളൂരു എഫ്.സി.വിജയ കൊടി പാറിച്ചത്.
കളി 90 മിനിറ്റിലെ പൂർണ്ണ സമയത്തും ഗോൾരഹിതമായതോടെ ഫൈനൽ പോരാട്ടംഎക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടു. കളിയുടെ 117ാം മിനിറ്റിൽ കലാശപ്പോരിന് തീർപ്പ് കൽപ്പിച്ച് രാഹുൽ ബേക്കേ ഗോവൻവലകുലുക്കി.
ഡിമാസ് എടുത്ത കോർണർ കിക്കിൽ തന്ത്രപരമായ ഹെഡ്ഡറിലൂടെ സെക്കൻറ് പോസ്റ്റിലേയ്ക്ക് പന്ത് ചെത്തിയിട്ടായിരുന്നു രാഹുൽ ബേക്കേയുടെ നിർണായക ഗോൾ.
ഐ.എസ്.എൽ. ഫൈനലിലെത്തി കിരീടത്തിനരികെ വച്ച് ഗോവയ്ക്ക് കാലിടറുന്നത് ഇത് രണ്ടാം വട്ടമാണ്. ഫൈനൽ ഫൈറ്റിലെ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ബംഗുളൂരുവിന്റെ ഗോളടിയന്ത്രം മിക്കുവിനെ കടുപ്പത്തിൽ ഫൗൾ ചെയ്തതിന് ചുവപ്പ് കാർഡ് കണ്ട് മൊറോക്കോക്കാരനായ അഹമ്മദ് ജാഹൂഹ് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. ബംഗുളൂരു നിരയിൽ ക്യാപ്റ്റനും സ്റ്റാർ സ്ട്രൈക്കറുമായ സുനിൽ ഛേത്രി നിറംമങ്ങിയപ്പോൾ ഇന്ത്യൻ താരം കൂടിയായ രാഹുൽ ബേക്കേ അവസരത്തിനൊത്ത് ഉയർന്ന് നീലക്കുപ്പായക്കാരെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരാക്കി.
മലയാളി താരം റിനോ ആന്റോയും ബംഗുളൂരു ടീമിലുണ്ടായിരുന്നു.