ഉന്നതവിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം കൊണ്ടുവരാനുള്ള സിപിഎമ്മിന്റെ നയവ്യതിയാനം നേരത്തെ എടുത്തിരുന്നെങ്കിൽ യുക്രെയിനിൽ നിന്ന് മലയാളി വിദ്യാർത്ഥികളുടെ നില ഉയരുകയില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിപിഎമ്മിന്റെ വികലനയംമൂലം കേരളത്തിനുണ്ടായ നഷ്ടം വിലമതിക്കാത്തതാണ്. ഈ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ വിദേശങ്ങളിലേക്ക് കയറ്റിവിടാനും ഇടയാക്കി.
യുദ്ധം കൊടുമ്പിരികൊണ്ട യുക്രെയിനിൽ നിന്ന് നൂറുകണക്കിനു മലയാളി വിദ്യാർത്ഥികളാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. അവരുടെയും അവരുടെ വീട്ടുകാരുടെയും കണ്ണീരും നിലവിളിയും നാം കണ്ടു. ഇതുപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇപ്പോൾ ലക്ഷക്കണക്കിനു മലയാളി വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാർത്ഥികളെ കേരളത്തിൽ നിന്ന് ഓടിച്ചുവിട്ടത് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷത്തിന്റെ വികലമായ നയങ്ങളും പിന്തിരിപ്പൻ നടപടികളാണെന്ന് സുധാകരൻ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമേഖലയിൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും സിപിഎം അട്ടിമറിച്ചു. ഉന്നതവിദ്യാഭ്യാസമേഖല ഇന്ന് സിപിഎം നേതാക്കളുടെയും അവരുടെ ഭാര്യമാരുടെയും ലാവണമായി. മെറിറ്റും മാർക്കുമൊക്കെ പഴങ്കഥകളായി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർത്തത് ഇടതുഭരണമാണ്. ഇന്ന് കേരളത്തിൽ ദേശീയനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമില്ല.
പ്ലസ്ടു, സ്വാശ്രയവിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, സ്വകാര്യ സർവകലാശാലകൾ, വിദേശ സർവകലാശാലകളുമായി സഹകരണം തുടങ്ങിയ യുഡിഎഫിന്റെ കാലോചിതമായ എല്ലാ പരിഷ്കാരങ്ങൾക്കും സിപിഎം തുരങ്കം വെച്ചു. സ്വാശ്രയകോളജ് വിരുദ്ധ സമരമാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവയ്പിൽ അവസാനിച്ചത്. അതിൽ 5 ഡിവൈഎഫ്ഐക്കാരെയാണ് കുരുതി കൊടുത്തത്. അന്നു വെടിയേറ്റ പുഷ്പൻ ഇപ്പോഴും ശയ്യാവലംബനാണ്. പുഷ്പന് ഇടതുസർക്കാർ പെൻഷനും അനുവദിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കോവളത്ത് സംഘടിപ്പിച്ച അക്കാദമിക് സംഗമത്തിൽ അന്നത്തെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വച്ച് ടിപി ശ്രീനിവാസനെ എസ്എഫ്ഐ ഗുണ്ടകൾ അടിച്ചുവീഴ്ത്തിയതും എഡിബി ഉദ്യോഗസ്ഥരുടെ ഓയിൽ ഒഴിച്ചതും കേരളം മറന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. അതും സിപിഎമ്മിന്റെ അതിശക്തമായ പ്രക്ഷോഭത്തെ മറികടന്ന്. എന്നാൽ ഈ നയങ്ങളുടെ എല്ലാ ഉപയോക്താക്കളും പ്രയോക്താവുമായി പിന്നീട് സിപിഎം മാറി. ഇന്ന് സിപിഎമ്മിന് നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അതിൽനിന്നുള്ള ലാഭം ഊറ്റിക്കുടിച്ച് അട്ടയെപ്പോല അവർ ചീർത്തിരിക്കുന്നു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം നൽകുന്ന മാറ്റങ്ങളെക്കുറിച്ച് സിപിഎം ചർച്ച ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ തീരുമാനം എടുക്കുന്നതിനു മുമ്പ് കൂത്തുപറമ്പിൽ കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബത്തോടും പുഷ്പനോടും ടിപി ശ്രീനിവാസനോടും സിപിഎം എന്തുപറയും? കേരളത്തിലെ ലക്ഷക്കണക്കിനു കുട്ടികളെ വിദേശത്തേക്ക് ഓടിച്ചുവിട്ടതിന് എന്തു സമാധാനം പറയും? തൊഴിൽ ശാലകൾ പൂട്ടുകയും സ്ഥാപനങ്ങളുടെ മുന്നിൽ കൊടികുത്തകയും ചെയ്ത സിപിഎം നയംമൂലം കേരളം വിട്ടോടേണ്ടി വന്ന ലക്ഷക്കണക്കിനു യുവാക്കളോട് എന്തു പറയും? സിപിഎമ്മിന്റെ പുതിയ നയവ്യതിയാനത്തെ തുടർന്ന് ഉയരാൻ ഇടയുള്ള നിരവധി ചോദ്യങ്ങൾക്ക് കേരളം മറുപടി പ്രതീക്ഷിക്കുന്നതായി സുധാകരൻ പറഞ്ഞു.