കണ്ണൂര്‍: ഇരിക്കൂര്‍ സിദ്ദീഖ് നഗര്‍ സ്വദേശിനി കുഞ്ഞാമിനയെ വീട്ടില്‍ കയറി കൊലപ്പെടുത്തി മോഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കുഞ്ഞാമിനയുടെ ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കേസേറ്റെടുത്തത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്. കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ആമിനയുടെ വീട്ടു പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇതര സംസ്ഥാനത്ത് നിന്നും എത്തിയ തട്ടിപ്പ് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകത്തിന് ശേഷം ഇവര്‍ നാടുവിട്ടതോടെ കേസന്വേഷണം പാതിവഴിയില്‍ നില്‍ക്കുകയും ചെയ്തു.
പ്രതികളെന്ന് സംശയിക്കുന്ന തട്ടിപ്പ് സംഘം മാക്സിയും ചുരിദാറും വീടുകളില്‍ വില്പന നടത്തിവരുകയായിരുന്നു. തമിഴ്നാട്, ഗുജറാത്ത്, തിരുവനന്തപുരം, ഷൊര്‍ണൂര്‍, വയനാട് മാനന്തവാടിയിലും ഇവര്‍ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഷൊര്‍ണൂര്‍ പൊലീസില്‍ ഇവര്‍ക്കെതിരെ പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് നിലനില്‍ക്കുന്നുണ്ട്. 2013ല്‍ ആന്ധ്രയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്ന കേസ് സംഘത്തിനെതിര രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്ജിതാമക്കിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈ എസ് പി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കേസ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച അന്വേഷണസംഘം കുഞ്ഞാമിനയുടെ മക്കളില്‍ നിന്നും മൊഴിയെടുത്തു.