കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പതിനൊന്നാം പ്രതി പ്രദീപിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. രണ്ടു വര്‍ഷത്തിലധികമായി പ്രതികള്‍ ജയിലില്‍ കഴിയുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്ക് നേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം നടന്നിരുന്നു. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെഎം സുരേഷി(49)നാണ് ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസീസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സംഘട്ടനത്തില്‍ കലാശിച്ചത്.


